മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കി തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂരിലേക്ക് തിരിച്ച രമേശ് ചെന്നിത്തല ഒടുവിൽ മൗനം വെടിഞ്ഞു. മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ച വി.ഡി സതീശന് ആശംസകൾ നേർന്ന അദ്ദേഹം ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്യുന്നു എന്നും പറഞ്ഞു. മന്ത്രി സഭയിൽ ഉണ്ടാവുമോ എന്ന ചോദ്യത്തിന് മന്ത്രി സഭയിൽ ആരൊക്കെ ഉണ്ടാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നായിരുന്നു മറുപടി. നന്ദി കേട് കാണിച്ചോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂരിലേക്ക് പോന്നത്. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണാൻ തയ്യാറാകാതിരുന്ന രമേശ് ചെന്നിത്തല വ്യാഴാഴ്ച ചേർന്ന കോൺഗ്രസ് ലെസിസ്ലേറ്റീവ് പാർട്ടി യോഗത്തിൽ നിന്നും വിട്ടു നിന്നു. വെള്ളിയാഴ്ച പുലർച്ചെയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രി പ്രഖ്യാപനത്തെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായത്. അതേസമയം, ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തിലേക്ക് രമേശ് ചെന്നിത്തലയെ എത്തിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. മുഖ്യമന്ത്രി അല്ലെങ്കിൽ മന്ത്രി സഭയിലേക്ക് ഇല്ല എന്ന നിലപാടാണ് രമേശ് ചെന്നിത്തലക്ക് എന്നാണ് അദ്ദേഹത്തോട് അടുത്ത് നിൽക്കുന്ന നേതാക്കൾ ഇന്നലെ പറഞ്ഞത്. രമേശ് ചെന്നിത്തലയെ കേന്ദ്ര നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചേക്കും എന്ന പ്രതീക്ഷയിലാണ് അണികൾ.