വർക്കല:കിണർ വൃത്തിയാക്കാനിറങ്ങിയ യുവാവ് കിണറ്റിൽ വീണു മരിച്ചു. രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും അപകടത്തിൽപ്പെട്ടു. വർക്കല കണ്ണംബ ചരുവിള വീട്ടിൽ വിനീത് (പക്രു ,36) ആണ് മരിച്ചത്. കുടുബവീട്ടിലെ 120 അടി ആഴവും 15 അടിയോളം വെള്ളവുമുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങുമ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 1.30 മണിയോടെ അപകടം. ചവിട്ടി നിൽക്കാൻ പടവുകൾ ഇല്ലാതിരുന്ന കിണറിനുള്ളിലെ വെളിച്ചക്കുറവും വായുവിന്റെയും അഭാവവും ഫയർഫോഴ്സിന്റെ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അര മണിക്കൂറോളം സമയം പരിശ്രമിച്ചാണ് പാതളക്കരണ്ടി ഉപയോഗിച്ച് വെള്ളത്തിന്റെ അടിത്തട്ടിൽ നിന്നും വിനീതിനെ കണ്ടെത്തിയത്.ബോഡി ഹാർണസ്, ബി.എ സെറ്റ്, ഹെൽമെറ്റ് എന്നിവ ധരിച്ച് രക്ഷിക്കാനിറങ്ങിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ അഷ്റഫിന് കിണറിനുള്ളിൽ ശ്വാസതടസം അനുഭവപ്പെട്ടതോടെ പരിഭ്രാന്തരായ ഫയർഫോഴ്സ് സംഘം റോപ്പ് വഴി വലിച്ച് സുരക്ഷിതമായി പുറത്തെടുത്തു. തുടർന്ന് നെറ്റിൽ ഉണ്ടായിരുന്ന വിനീതിനെയും പുറത്തെത്തിച്ച് വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വിനീത് മരണപ്പെട്ടിരുന്നു.
Tags
വർക്കല

