തിരുവനന്തപുരം : അമ്പലത്തറ പാഴ്സൽ സർവീസ് വഴി കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച പ്രതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടി. വള്ളക്കടവ് സുലൈമാൻ തെരുവ് സുമയ്യാ മൻസിലിൽ താമസിക്കുന്ന അൽത്താഫ് (54) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് അന്താരാഷ്ട്ര മാർക്കറ്റിൽ രണ്ടരക്കോടിയോളം രൂപ വിലവരുന്ന (20 )കിലോ ഹാഷിഷ് ഓയിൽ ഡി.ആർ.ഐ സംഘം പിടിച്ചെടുത്തു.
അമ്പലത്തറ ബൈപ്പാസിലുള്ള പാഴ്സൽ സർവീസ് ഹബ് കേന്ദ്രീകരിച്ച് ഇന്നലെ രാവിലെയായിരുന്നു ഡി.ആർ.ഐയുടെ മിന്നൽ പരിശോധന.
തിരുവനന്തപുരത്തുനിന്ന് തമിഴ്‌നാട്ടിലേക്ക് പാഴ്സൽ വഴി മയക്കുമരുന്ന് എത്തിച്ച ശേഷം, അവിടെയുള്ള തുറമുഖം വഴിയോ വിമാനത്താവളത്തിലെ കാർഗോ വഴിയോ വിദേശത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതി.
ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിക്കുന്നതായി ഡി.ആർ.ഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തലേദിവസം രാത്രി മുതൽ പാഴ്സൽ സർവീസ് കേന്ദ്രം ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണത്തിലായിരുന്നു. രാവിലെ വാഹനത്തിൽ നിന്നും ലോഡ് ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അൽത്താഫിനെ സംഘം വളഞ്ഞുപിടികൂടിയത്.
കസ്റ്റംസ് നിരീക്ഷണത്തിലായിരുന്ന പ്രതി
മുൻപ് സ്ഥിരമായി മാലിദ്വീപിലേക്ക് യാത്ര നടത്തിയിരുന്ന അൽത്താഫ് കസ്റ്റംസിന്റെ നിരീക്ഷണ പട്ടികയിലുള്ളയാളായിരുന്നു. കസ്റ്റംസ് നിരീക്ഷണം ശക്തമാണെന്ന് മനസ്സിലാക്കിയ ഇയാൾ ഒളിവിൽ കഴിയാനായി പല സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്. ഒടുവിൽ പാഴ്സൽ സർവീസ് കേന്ദ്രത്തിന് സമീപമുള്ള നീലാറ്റിൻകരയിൽ വീടെടുത്ത് താമസിച്ച് വരികയായിരുന്നു.
Tags
തിരുവനന്തപുരം

