ചായക്കടയിലെ നിസാര തർക്കം; യുവാവിനെ മർദിച്ച നാലുപേർ അറസ്റ്റിൽ
വർക്കല: ചായക്കടയിൽ പലഹാരം എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ആക്രമണത്തിൽ കലാശിക്കുകയും യുവാവിന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പുന്നമൂട് സ്വദേശികളായ വിനീഷ് (37), രാജേഷ് (45), അർഷാദ് (52), ശ്യാംജിത്ത് (33) എന്നിവരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ പുന്നമൂട് ബസ് സ്റ്റാൻഡിന് സമീപത്തെ ചായക്കടയിലായിരുന്നു സംഭവം. കടയിൽ നിന്ന് പലഹാരം എടുക്കാൻ ശ്രമിക്കുന്നതിനിടെ, സമീപത്ത് നിന്നിരുന്ന അർഷാദ്, രാജേഷ് എന്നിവരോട് അല്പം മാറി നിൽക്കാമോ എന്ന് ശിവഗിരി തൊടുവേ പനവിള പുത്തൻവീട്ടിൽ സന്തോഷ് ചോദിച്ചതാണ് തർക്കത്തിന് കാരണമായത്.
തുടർന്ന് പ്രതികൾ നാലുപേരും ചേർന്ന് സന്തോഷിനെ മർദിക്കുകയായിരുന്നു. ഒന്നാം പ്രതി വിനീഷ് ഇരുമ്പ് കമ്പി ഉപയോഗിച്ച് സന്തോഷിന്റെ തലയ്ക്കടിച്ചതായും, നാലുപേരും ചേർന്ന് നിലത്തിട്ട് മർദിച്ചതായും പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
Tags
വർക്കല

